Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Sunday, September 18, 2011


സി.കെ.മേനോന്‍ പുനര്‍നിര്‍മിച്ച നെച്ചോളി പള്ളിഹൈദരലി ശിഹാബ് തങ്ങള്‍ തുറന്നു കൊടുത്തു


പാനൂര്‍: സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയസംസ്‌കാരത്തിന് പോറലേല്ക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാനൂരിനടുത്ത മൊകേരിയില്‍ ഗള്‍ഫ് വ്യവസായ പ്രമുഖന്‍ തൃശ്ശൂരിലെ അഡ്വ. സി.കെ.മേനോന്‍ ഒരു കോടിരൂപ ചെലവില്‍ പുനര്‍നിര്‍മിച്ച നെച്ചോളി പള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പ്രത്യേകത മതേതരത്വമാണ് എന്ന് പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല. എല്ലാ മതങ്ങളും എല്ലാ വിശ്വാസങ്ങളും ഒരുപോലെ നിലകൊള്ളുന്നു. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമുണ്ട്. മറ്റുള്ളവരുടേത് തള്ളിപ്പറയുന്നുമില്ല. ആ മനോഭാവമാണ് നമ്മുടെ സംസ്‌കാരത്തിന്റെ ആണിക്കല്ല്-മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷസംരക്ഷണവും അവകാശങ്ങളും നിലവില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഭാരതത്തിന്റെ ചരിത്രം പരസ്​പരവിശ്വാസത്തിന്റേതാണ്. ഭരണഘടന നിലവില്‍വരുന്നതിന് മുമ്പുതന്നെ എല്ലാമതങ്ങളെയും കൈയും നീട്ടി സ്വീകരിച്ച രാജ്യമാണ് നമ്മുടേതെന്നും ഉമ്മന്‍ചാണ്ടി തുടര്‍ന്ന് പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ കെ.സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി. പള്ളിയുടെ ഉദ്ഘാടനം അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, സംസ്ഥാന കൃഷിമന്ത്രി കെ.പി.മോഹനന്‍, അബ്ദുസമദ് സമദാനി എം.എല്‍.എ., കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം.എം.ഹസ്സന്‍, അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള, പി.ജയരാജന്‍, സത്യന്‍ മോകേരി എന്നിവര്‍ സംസാരിച്ചു. കെ.എം.സൂപ്പി അഡ്വ.സി.കെ.മേനോന് പള്ളിക്കമ്മിറ്റി വക ഉപഹാരം നല്കി. റിയാസ് നെച്ചോളി സ്വാഗതം പറഞ്ഞു.